പാകിസ്ഥാനെ എറിഞ്ഞിട്ട് ഇന്ത്യ!! ബാബർ പടയെ അരിഞ്ഞു വീഴ്ത്തിയത് ബുംറയും സംഘവും

India vs Pakistan T20 World Cup match result: പാകിസ്ഥാനെതിരായ ആവേശകരമായ ടി ട്വന്റി ലോകകപ്പ് മത്സരത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കി. ന്യൂയോർക്കിലെ നാസ്സൗ കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടമായ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയും, 19 ഓവറിൽ 119 റൺസിന് ഓൾഔട്ട് ആവുകയും ആയിരുന്നു. ബാറ്റിംഗിൽ തകർന്ന് തരിപ്പണം ആയെങ്കിലും, ശക്തമായ ബൗളിംഗ് പ്രകടനം കാഴ്ച വച്ചാണ് ഇന്ത്യ തിരിച്ചുവന്നത്. 

മത്സരത്തിന്റെ ആദ്യപകുതിയിൽ തീർത്തും നിരാശകരമായ പ്രകടനമാണ് ഇന്ത്യ നടത്തിയത്. ഓപ്പണർമാരായ രോഹിത്തും (13), കോഹ്ലിയും (4) വേഗത്തിൽ മടങ്ങിയപ്പോൾ, ഋഷഭ് പന്ത് മാത്രമാണ് ഇന്ത്യൻ നിരയിൽ നിലവാരത്തിനൊത്ത് ബാറ്റ് ചെയ്തത്. 31 പന്തിൽ 6 ഫോറുകളുടെ സഹായത്തോടെ 42 റൺസ് നേടിയ ഋഷഭ് പന്ത് ആണ് ഇന്ത്യൻ നിരയിലെ ടോപ്പ് സ്കോറർ. മറുപടി നൽകാൻ ഇറങ്ങിയ പാകിസ്ഥാന്,

കാര്യങ്ങൾ തുടക്കത്തിൽ അവരുടെ വരുതിയിൽ ആയിരുന്നു. എന്നാൽ, ക്യാപ്റ്റൻ ബാബർ അസമിനെ (13) സൂര്യകുമാർ യാദവിന്റെ കൈകളിൽ എത്തിച്ച് ബുമ്ര ആദ്യ വെടി പൊട്ടിച്ചു. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്താനും, റൺസ് വിട്ടുകൊടുക്കാൻ പിശുക്ക് കാണിക്കാനും ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചതോടെ, 6 റൺസിന്റെ വിജയം ഇന്ത്യൻ കൈപ്പിടിയിൽ ഒതുങ്ങി. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് എടുക്കാനെ പാകിസ്ഥാന് സാധിച്ചുള്ളൂ. 

31 റൺസ് എടുത്ത മുഹമ്മദ്‌ റിസ്വാൻ ആണ് പാകിസ്ഥാൻ നിരയിൽ ടോപ്പ് സ്കോറർ. ഇന്ത്യക്ക് വേണ്ടി ബുമ്ര 3 വിക്കറ്റുകളും, ഹാർദിക് പാണ്ഡ്യ 2 വിക്കറ്റുകളും, അർഷദീപ് സിംഗ്, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി. പാക്കിസ്ഥാൻ നിലയിൽ 3 വീതം വിക്കറ്റുകൾ വീഴ്ത്തിയ ഹാരിസ് റൗഫും, നസീം ഷായും, 2 വിക്കറ്റ് എടുത്ത മുഹമ്മദ് ആമിറും മികവ് കാട്ടി. ജസ്‌പ്രീത് ബുമ്രയാണ് മത്സരത്തിലെ താരം. 

Indian Cricket TeamPakistanWorld Cup
Comments (0)
Add Comment