“ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ” കെഎസ് ചിത്രയെ പിന്തുണച്ച് ഗായകൻ ജി വേണുഗോപാൽ

G Venugopal speaks up for KS Chithra amidst controversy video: മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഗായിക കെഎസ് ചിത്ര. മധുരമുള്ള നാദത്തിന് ഉടമയായ ചിത്ര, തന്റെ എളിമക്കും സൗമ്യ സ്വഭാവത്തിനും പേരുകേട്ട വ്യക്തി കൂടിയാണ്. വിവാദങ്ങൾക്ക് വഴിവെക്കുന്ന പ്രസ്താവനങ്ങളും അഭിപ്രായങ്ങളും ഒന്നും തന്നെ ചിത്ര പങ്കുവെക്കാറുണ്ടായിരുന്നില്ല. എന്നാൽ, അടുത്തിടെ ചിത്രയുടേതായി പ്രചരിച്ച

ഒരു വീഡിയോ വലിയ ചർച്ചകൾക്ക് വഴിവെക്കുകയും, തുടർന്ന് ഇതിഹാസ ഗായികക്ക്‌ സൈബർ ആക്രമണം നേരിടേണ്ടി വരികയും ചെയ്തിരുന്നു. ഇപ്പോൾ, ഈ വിഷയത്തിൽ ഗായകൻ ജി വേണുഗോപാൽ പ്രതികരിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ ഹാൻഡിൽ വേണുഗോപാൽ പങ്കുവെച്ച കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങൾ വായിക്കാം, “ഇക്കഴിഞ്ഞ അൻപത് വർഷത്തിലേറെയായ് കെ.എസ്.ചിത്രയെ അറിയാം. കഴിഞ്ഞ ദിവസങ്ങളിൽ ചിത്രയുടേതായ് ഒരു വീഡിയോ വന്നത് സമൂഹ മാധ്യമങ്ങളിൽ കാണാനിടയായി. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ പ്രാർത്ഥനാനിരതരാവേണ്ടതിനെക്കുറിച്ചാണ് വീഡിയോ.

തുടർന്ന് ആ മഹാഗായികയെ, ആരും സ്നേഹിച്ചു പോകുന്ന വ്യക്തിത്വത്തെ അപമാനിച്ചും, അവരെ ഒറ്റപ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ചും നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. ഇന്നുവരെ യാതൊരു വിധത്തിലുമുള്ള കോൺട്രവേർസികളിലും ഉൾപ്പെടാത്ത ചിത്രയെ സംബന്ധിച്ചിടത്തോളം ഇതെല്ലാം വല്ലാത്ത സങ്കടമാണുണ്ടാക്കിയിട്ടുള്ളത്. ഇക്കഴിഞ്ഞ നാല്പത്തിനാല് വർഷങ്ങളിൽ ചിത്ര പാട്ട് പാടുക മാത്രമേ ചെയ്തിട്ടുള്ളൂ. വായനയോ, എഴുത്തോ, രാഷ്ട്രീയാഭിമുഖ്യമോ ചിത്രയ്ക്കില്ല. ഈ ഒരു വിഷയത്തിലും ചിത്രയെ സംബന്ധിച്ചിടത്തോളം ഭാരതത്തിലെ

ഒരു വലിയ അമ്പലവും അതിനോടുള്ള ഭക്തിയും മാത്രം! സംഗീതം, ഭക്തി, സാധന, സ്നേഹം, സമഭാവന, ഇതിനപ്പുറമൊന്നും അവരുടെ ചിന്താമണ്ഡലത്തിലില്ല. ചിത്ര ചെയ്ത ജോലിയുടെ ആഴവും വ്യാപ്തിയും നോക്കിയാൽ ഒരു കാര്യം മനസ്സിലാകും. അവർ പാടിയ ഓരോ പാട്ടിലും തൊണ്ണൂറ് ശതമാനമോ അതിലധികമോ അവർ സംഭാവന ചെയ്തിട്ടുണ്ട്. ശാരീരികമായി വിഷമതകളനുഭവിക്കുമ്പോഴും ഒരു വേദിയിൽ പോലും ചിത്രയുടെ ശബ്ദമിടറി ഞാൻ കേട്ടിട്ടില്ല. ഈ ഭൂമിയിലേക്ക് പാടുക എന്ന കർമ്മമനുഷ്ഠിക്കാൻ മാത്രം വന്നു ചേർന്ന ഒരു മഹാ പ്രതിഭയാണ ചിത്ര എന്നത്

എല്ലാവർക്കും അറിയാവുന്ന ഒരു സത്യം മാത്രം. ഇത്രയും ഗാനങ്ങൾ നമുക്ക് പാടിത്തന്ന ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ നമുക്ക് ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ? വൈകുന്നേരം നാല് നാമം ജപിക്കെടാ, ഞായറാഴ്ച തോറും പള്ളിയിൽ പോ, അഞ്ച് നേരം നിസ്ക്കരിക്കണം എന്നൊക്കെ ഉപദേശിക്കുന്ന അമ്മമാരും മുതിർന്ന ചേച്ചിമാരുമില്ലാത്ത ഒരു വിപ്ലവകാരിയുടെ വീട് പോലുമുണ്ടാകില്ല. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ ആരും അവരെ ഉപേക്ഷിക്കുകയോ ബന്ധം വേർപെടുത്തുകയോ ചെയ്യാറില്ല.”

G VenugopalKS ChithraSinger
Comments (0)
Add Comment